ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന
ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു . മാതൃവന്ദന സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്ന പേരും മറ്റ് വിവരങ്ങളും വ്യത്യാസമില്ലാതിരിക്കാനാണ് ആധാർ സ്കാൻ ചെയ്ത് സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തുന്നതിന് എല്ലാ ഐസിഡിഎസുകളിലും ക്യൂആർ കോഡ് റീഡർ സ്ഥാപിക്കുന്നത് . കൃത്യമായ വിവരങ്ങൾ ക്യൂആർ കോഡിലൂടെ ശേഖരിക്കാൻ കഴിയുമെന്നതിനാൽ തെറ്റുകൾ കടന്നുകൂടുന്നത് ഒഴിവാക്കാനും കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാനും സാധിക്കുന്നു.
സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവിലും പ്രസവാനന്തരവും അവര്‍ക്കുണ്ടാകുന്ന വേതനനഷ്ടം ഭാഗികമായി നികത്തുക എന്ന ലക്ഷ്യത്തോടെയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മെച്ചപ്പെട്ട ആരാഗ്യം പ്രദാനം ചെയ്യുന്നതിനും വേണ്ടി ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 5,000 രൂപ ധനസഹായം നല്‍കുന്നു.
ഈ തുക മൂന്ന് ഗഡുക്കളായി ആധാര്‍ ലിങ്ക്ഡ് അക്കൗണ്ടിലയ്ക്ക് നേരിട്ടാണ് നിക്ഷപിക്കുന്നത്.
ഒന്നാം ഗഡുവായി ആയിരം രൂപയാണ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്യുകയും എം.സി.പി. കാര്‍ഡില്‍ രേഖപ്പെടുത്തുകയും വേണം. ഗര്‍ഭാവസ്ഥ 6 മാസവും ഒരു എ.എന്‍.സി.യെങ്കിലും കഴിഞ്ഞ വര്‍ക്കാണ് രണ്ടാം ഗഡുവായി 2,000 രൂപ നല്‍കുന്നത്. മൂന്നാം ഗഡുവായി 2,000 രൂപയാണ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിരിക്കണം. കുട്ടിക്ക് ആദ്യഘട്ട പ്രതിരോധ മരുന്നുകളായ ബി.സി.ജി., ഒ.പി.വി., ഡി.പി.റ്റി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ നല്‍കിയിരിക്കണം. എം.സി.പി. കാര്‍ഡില്‍ രേഖപ്പെടുത്തലുകള്‍ അനിവാര്യവുമാണ്.
ആശുപത്രിയിലെ പ്രസവത്തിന് ജെ.എസ്.വൈ. പദ്ധതി പ്രകാരം ഒരു ഗര്‍ഭിണിക്ക് 1000 രൂപയ്ക്ക് അര്‍ഹതയുണ്ട്. ആയതിനാല്‍ ആകെ 6,000 രൂപ ധനസഹായം ലഭിക്കുന്നു.
മറ്റേതെങ്കിലും പദ്ധതി പ്രകാരം മെറ്റേണിറ്റി ബെനിഫിറ്റ് ലഭിക്കുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഒഴികെ മറ്റെല്ലാ ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ധനസഹായത്തിന് അര്‍ഹതയുണ്ട്. അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായത്തിന് അര്‍ഹതയുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ